ഇറാന്റെ എണ്ണക്കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടൻ
കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ കഴിഞ്ഞദിവസം ഉപാദികളോടെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
കഴിഞ്ഞയാഴ്ച സ്പാനിഷ് തീരത്ത് വച്ച് ബ്രിട്ടൻ നാവികസേന പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് 1 (സൂപ്പർടാങ്കർ) ഉപാദികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടൻ. എണ്ണ സിറിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമാണ് ഉപാധി. ഇറാനുമായുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി.
ജൂലെെ നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്നിന്നാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് -ഒന്ന് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നെന്നാരോപിച്ചായിരുന്നു നടപടി. അമേരിക്കയുടെ നിർദേശം അനുസരിച്ചാണ് ബ്രിട്ടൻ എണ്ണ ടാങ്കർ പിടിച്ചതെന്നും ഇത് കടൽകൊള്ളയാണെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ കഴിഞ്ഞദിവസം ഉപാദികളോടെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായിരുന്നു അറസ്റ്റെന്നും ഇവർക്ക് ഇന്നലെ റോയൽ ജിബ്രാൾട്ടർ പൊലീസ് ഉപാധികളോടെ ജാമ്യം അനുവദിച്ചതായും പൊലീസ് വക്താവ് വ്യക്തമാക്കി. അതേസമയം, അന്വേഷണം തുടരുന്നതിനാൽ സൂപ്പർടാങ്കർ കസ്റ്റഡിയിൽ തുടരുമെന്നും ഇവർ പറഞ്ഞിരുന്നു. തുടർന്നാണ് സംഭവത്തിൽ സമവായ ചർച്ചയ്ക്ക് ബ്രിട്ടണും ഇറാനും മുന്നോട്ട് വന്നിരിക്കുന്നത്.